പ്രണയം
അതിന്റെ ക്രൂരമായ കലപ്പ കൊണ്ട്
ഉഴുതു മറിച്ച മണ്ണാണു നീ.
ഇന്നലത്തെ മഴയ്ക്ക് നിന്നോട് ചിലത് ചോദിക്കാനുണ്ട് .
നനഞ്ഞ കരിയിലകൾക്കടിയിൽ
മണ്ണിൽ മണ്ണായുറങ്ങുന്ന
ഒരാളോളം മഴയനുഭവിക്കാൻ ആർക്കെങ്കിലുമാവുമോ ?
നനവായോ
ചെളിയായോ
രൂപാന്തര പ്രാപ്തി വന്ന അയാളുടെ ചിന്തകൾക്ക് ഉയരുന്ന
ഈയലുകളുമായി ബന്ധമുണ്ടോ?
വീണ്ടും കരിയിലകൾ പോലെ
ചിറകുകൾ പൊഴിക്കുന്ന ഈയലുകളുമായി ?
(ഇശലും
ഗസലും ഘയാലും
ഘോശാലും പോലെ
സംഗീതമുള്ള ഒരു മഴവാക്കത്രേ
'ഈയൽ' )
മഴ നനയുകയും കരുതുകയും പൊഴിക്കുകയും
ചെയ്യുന്ന നീർമാവുകളുടെ
വേരുകൾക്ക് ഉടലുകളുകളലിഞ്ഞുറഞ്ഞിടം
തിരിച്ചറിയാനാവുമോ ?
പുസ്തകം തുന്നുന്ന നൂലായി
അടരുകൾ കോർത്തു നീങ്ങുന്ന
മണ്ണിരയ്ക്ക് ,
ഹൃദയമിരുന്നിടം
ചൂഴ്ന്നു പോകവെ,
നിലയ്ക്കാത്ത
സ്പന്ദങ്ങൾ പിടിച്ചെടുക്കാനാവുമോ ?
മണ്ണായവരല്ലേ,
ശരിക്കും
വേരിനെ
മഴയെ
വിരകളെ
തേടുന്നത് ?
ആരെയോ കാത്തിരിക്കുന്നത് ?
ഇഴുകാൻ കൊതിച്ച്,
കലപ്പയെ വിളിക്കുന്നത് ?
മഴയെ വരുത്തുന്നത്?
* *
[കവിത: രാ.പ്രസാദ്/ മാർച്ച്-11/2021]
0 comments:
Post a Comment